Wednesday 29 August 2012

നഗരത്തെ റദ്ദുചെയ്യുന്ന വിവരണകല



മലയാള നോവലിന്റെ നഗരാഖ്യാനചരിത്രത്തിൽ കോവിലന്റെ  ഇടം അന്വേഷിക്കുമ്പോൾ സ്വാഭാവികമായും നമ്മുടെ ശ്രദ്ധപതിയുന്നത് ‘ഭരതൻ’എന്ന നോവലിലാണ്.തോറ്റങ്ങളും തട്ടകവുമെഴുതിയ കോവിലൻ’ ഭരത’നിൽ ആഖ്യാനസ്വരം പതുക്കെ മാറ്റുന്നതുപോലെ തോന്നാം. പക്ഷേ അടിസ്ഥാനപരമായി കോവിലൻ നാടിന്റെ കാഥികനാണ്.നാടിന്റെ മുലകുടിച്ച് തിടംവച്ച വാക്കാണ് ആ തൂലികയ്ക്ക് വഴങ്ങുന്നത്..നാടൻചൊല്ലിന്റെ ചൊടിയും നാടൻപാട്ടിന്റെ താളപ്പെരുക്കവും നാട്ടറിവിന്റെ ചുനപ്പും കോവിലന്റെ ഭാഷയെ മാത്രമല്ല പ്രജ്ഞയുടെ വിതാനത്തെയും രൂപപ്പെടുത്തുന്നു.നാട്ടുമൊഴിയുടെ  ഗോപ്യമായ ആശയസൂചകക്രമം കോവിലന്റെ ആഖ്യാനങ്ങളെ ചൂഴ്ന്ന് നിൽപ്പുണ്ട്.’ഭരത’നിൽ നാട്ടുമൊഴിയുടെ ഗുരുത്വം ആന്തരികശ്രുതിയായി നിർത്തിക്കൊണ്ട് ആഖ്യാനത്തെ മുന്നോട്ടുകൊണ്ടുപോകുവാനാണ് കോവിലൻ ശ്രദ്ധിക്കുന്നത്.റിയലിസത്തിന്റെ ചെടിച്ച ആഖ്യനപരിസരത്തുനിന്ന് മലയാള നോവലിനെ മാറ്റിയെഴുതാൻ ശ്രമിച്ച കോവിലൻ നടന്നെത്തിയ ദൂരങ്ങൾ വ്യത്യസ്തമായിരുന്നു.നൂതനമായ അനുഭവപരിസരത്തെ കഥകളിലും നോവലുകളിലും ആവിഷ്കരിച്ചുകൊണ്ട് തനതായൊരു ഭാവുകത്വമണ്ഡലം കോവിലൻ രൂപപ്പെടുത്തി.അനുഭവത്തിന്റെ പരപ്പും തീവ്രതയും ചൂഴ്ന്നു നിൽക്കുന്ന ആ കൃതികൾ ആകെത്തുകയിൽ വൈവിദ്ധ്യം പുലർത്തുന്നു എന്നു തോന്നുമെങ്കിലും അസ്ഥിവാരത്തിൽ അവയെല്ലാം ഒന്നിന്റെ തുടർച്ചയാണെന്നു കാണാം.’ഭരത’നിലേക്കുള്ള ‘തട്ടക’ത്തിന്റെ ദൂരം വലുതാണെന്ന് പെട്ടെന്ന് തോന്നുമെങ്കിലും തീരെ ദൂരമില്ലെന്നതാണ് യാഥാർത്ഥ്യം.കോവിലൻ എന്ന എഴുത്തുകാരന്റെ പ്രത്യേകതയാണത്. കോവിലന് ബദൽജീവിതമില്ല;തനിജീവിതം മാത്രം.ഏതെല്ലാം ദേശങ്ങളിൽ ചുറ്റിത്തിരിഞ്ഞാലും ആ പ്രതിഭയുടെ കൂടണയൽ കണ്ടാണശ്ശേരിയിലാണ്.മറ്റെല്ലാം ഞാണിന്മേൽകളിയാണ്.ചുവടുറപ്പിക്കുന്നത് സ്വന്തം തട്ടകത്തിൽ മാത്രം.
”എന്റെ അന്ത്യാഭിലാഷം ഞാനിതാ അറിയിക്കുന്നു,എന്നെ വെടിവച്ചുകൊല്ലാൻ ദയവുണ്ടാകണം.എന്റെ ഭൗതികാവശിഷ്ടങ്ങൾ വാച്ചാലിലും പൊന്നാം തോട്ടിലും മൂന്നോട്ടിലും തർപ്പണം ചെയ്യുമാറാകണം”
ഭരതൻ തന്റെ അന്ത്യാഭിലാഷം ഇപ്രകാരം വെളിപ്പെടുത്തുമ്പോൾ ,കോവിലൻ തന്റെ രചനയുടെ തട്ടകം മാറ്റിയിട്ടില്ലെന്ന് ഉറപ്പിക്കാം.
കമ്പൂട്ടർ എന്ന ഉപകരണത്തെ മുഖ്യസൂചകമാക്കി കോവിലൻ രൂപപ്പെടുത്തുന്ന നോവൽശില്പമാണ് ‘ഭരതൻ. ഗ്രാമത്തിനുമേൽ നാഗരികത നടത്തുന്ന കടന്നാക്രമണം പ്രതീകഭാഷയിൽ അവതരിപ്പിക്കുന്ന നോവലാണിത്.ബാംഗ്ലൂർ ഐ.ഐ.ടി.യെ കേന്ദ്രമാക്കി വികസിപ്പിക്കുന്ന നോവലിന്റെ പ്രമേയപരിസരം ഇത് വ്യക്തമാക്കുന്നു.നോവലിലെ മുഖ്യ കഥാപാത്രമായ ഭരതനിലൂടെ നോവലിസ്റ്റ് ഇത് വിശദമാക്കുന്നുണ്ട്.ഐ.ഐ.ടി.യിലെ ജീവനക്കാരനായ ഭരതനാണ്നോവലിലെനായകൻ.ഗ്രാമത്തിൽ ജനിച്ചുവളർന്ന അയാൾ ഒരുതൊഴിൽതേടിയാണ്ഐ.ഐ.ടിയിലെത്തുന്നത്.ഐ.ഐ.റ്റിയിലെ ജീവനക്കാരെ കൊണ്ടുപൊകുന്ന ബസ്സിന്റെ കണ്ടക്റ്ററായി അയാൾക്ക് ജോലി ലഭിക്കുന്നു.ജോലിക്കിടയിൽ അയാൾക്കു സംഭവിക്കുന്ന ഒരു ചെറിയ വീഴ്ച അയാളുടെ വിധി നിർണ്ണയിക്കുകയാണ്. .ഐ.ഐ.റ്റിയിലെ ട്രാൻസ്പോർട് ഓഫീസറുടെ ഭാര്യയെ പെരേഡ് ബസ്സാറിൽ  ഷോപ്പിംഗിനായി ഇറക്കിവിട്ട ഭരതൻ,മടക്കയാത്രയിൽ അവരെ കയറ്റാതെ പോന്നു എന്നതാണ് കുറ്റം.കുറേ നേരം കാത്തിട്ടും അവരെ കാണാൻ കഴിഞ്ഞില്ല. ബസ്സിൽ ഒരുമണിക്ക് ഓഫീസിൽ ഹാജരാകേണ്ട ജോലിക്കാരാണുള്ളത്.ഒരാൾക്കു വേണ്ടി കാത്തുനിൽക്കുന്നത് അത്രയും പേരുടെ സമയം നഷ്ടപ്പെടുത്തലാകും.കമ്പനിക്കാണ് അതിന്റെ നഷ്ടം.ഒരുപക്ഷേ അത് തന്റെ കൃത്യവിലോപമായി കരുതാനും മതി.ഇത്തരം ചിന്തകളാണ് ഭരതനെ അപ്പോൾ നയിച്ചത്.എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു.ഭരതൻ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ടു.ഭരതന്റെ ദുരന്തം അവിടംകൊണ്ടും അവസാനിക്കുന്നില്ല.അയാൾ രണ്ടു കൊലപാതകങ്ങളിൽ പ്രതിയാകുന്നു.ഒടുവിൽ നിർദ്ദയമായ നിയമത്തിന് കീഴടങ്ങി അയാൾ ബലിയാടാകുന്നു.
ഭരതനിലെ നഗരാനുഭവം സൂക്ഷ്മവും അതേസമയം തീവ്രവുമാണ്.വ്യവസായവൽകരണം ഏകമുഖമായ യാന്ത്രികതയെ സ്ഥാപിച്ചുകൊണ്ട് വളർന്നപ്പോൾ സാങ്കേതികവിദ്യ അതിനെ സുന്ദരമായ യാഥാർത്ഥ്യമാക്കി മാറ്റുകയായിരുന്നു. ആധുനികത സമ്മാനിച്ച തീവ്രാനുഭവങ്ങളിൽ പ്രധാനമായിരുന്നു ഇത്.ഗ്രാമങ്ങളിൽനിന്നു നഗരങ്ങളിലേക്ക് ചേക്കേറിയ മനുഷ്യർ ക്രമേണ നഗരകേന്ദ്രീകൃതമായ ജീവിതം കരുപ്പിടിപ്പിച്ചു. നഗരജീവിതത്തിന്റെ അജൈവമായ ഉണ്മ ഗ്രാമീണതയെ വിഴുങ്ങുന്നതാണ് നോവൽ തരുന്ന വ്യാഖ്യാനപാഠം.ഏപ്പും മുഴപ്പുമില്ലാത്ത നിരപ്പായ മാനുഷികതയാണ് നഗരം കാംക്ഷിക്കുന്നത്.നോവലിലെ ഒരു പ്രധാന കഥാപാത്രമായ അമ്പി ഓടിച്ചുകൊണ്ടുവരുന്ന ബുൾഡോസർ ശക്തമായ സൂചകമായി ഉപയോഗിച്ചുകൊണ്ട് കോവിലൻ ഇത് വ്യക്തമാക്കുന്നു. “ഒരുപക്ഷേ,അമ്പിക്ക് മുഖമില്ല”എന്ന വിശേഷണം നഗരീകൃത മാനവികതയുടെ സാക്ഷ്യപ്പെടുത്തൽ തന്നെയാണ്. ഹൃദയവും മുഖവും നഷ്ടപ്പെട്ട ഒരാൾക്കൂട്ടമായാണ് നഗരത്തിലെ മനുഷ്യരെ നമ്മൾ നോവലിൽ കാണുക.നഗരജീവിതം എങ്ങനെയാണ് മനുഷ്യനിലെ നന്മയും വികാരങ്ങളും ചോർത്തിക്കളയുന്നത് എന്ന് നോവലിന്റെ ആഖ്യാനത്തിൽ, സൂചിപ്പിച്ചു പോകാൻ കോവിലൻ ശ്രമിച്ചിട്ടൂണ്ട്. .ഐ.ഐ.റ്റിയിലെ ട്രാൻസ്പോർട് ഓഫീസറുടെ ഭാര്യയെ വിവരിക്കുന്ന ചില വാക്യങ്ങൾ നോക്കുക:
 “അവരുടെ ചൂണ്ടുവിരൽ ചൊകന്നിട്ടായിരുന്നു.ചൂണ്ടുവിരലിന്റെ നഖം തീപിടിച്ച പോലെയിരുന്നു.ഉച്ചയായതുകൊണ്ടാകാം ,അവരുടെ മുഖം സൂര്യനെപ്പോലെ ജ്വലിച്ചു.”
ഭരതന്റെ വീക്ഷണത്തിൽ വിവരിക്കപ്പെടുന്ന ഈ കഥാപാത്രത്തിൽ ഇണങ്ങിച്ചേരാത്ത എന്തെല്ലാമോ ഘടകങ്ങൾ ഉണ്ട്.വിശപ്പെന്ന മഹാസത്യത്തിനു മുന്നിൽ തോറ്റുപോകുമെന്ന് ഭയന്നാണ് പലരും ഗ്രാമജീവിതം ഉപേക്ഷിച്ച് നഗരത്തിലേക്ക് ചേക്കേറിയത്.എന്നാൽ ഗ്രാമീണതയുടെ ഈടുവയ്പ്പുകളെല്ലാം നഗരത്തിന് ഭാരമാണെന്ന യാഥാർത്ഥ്യം വ്യക്തിയിൽ വലിയ സംഘർഷങ്ങൾ സൃഷ്ടിക്കുന്നു.ഭരതനിൽ ഈ സംഘർഷമാണ് നിലനിൽക്കുന്നത്.ഭരതനെ കുറ്റവിചാരണ നടത്തി തെളിവു ശേഖരിക്കാൻ വരുന്ന അന്വേഷണോദ്യോഗസ്ഥർ ഭരതനോട് പറയുന്നവാക്കുകൾ അയാളുടെ അസ്ഥിത്വം എത്ര പരുങ്ങലിലാണെന്ന് വെളിവാക്കുന്നു
“നിങ്ങളുടെ പേർ ഭരതൻ,നിങ്ങളും ഒരു മനുഷ്യൻ ഒരു പൗരൻ.നിരവധി പട്ടികളിൽ ഒരു പട്ടിയെ തിരിച്ചറിയാൻ അതിനൊരു പേരു വയ്ക്കുന്നതുപോലെ  നിങ്ങൾക്കും ഒരു പേരുണ്ടെന്നല്ലാതെ ഭാരതീയ സാങ്കേതിക കലാശാലയിൽ ഭരതൻ യാതൊന്നുമല്ല,നിങ്ങൾ ഒരു കണ്ടക്ടർ പോലുമല്ല”



രണ്ടുതരം മനുഷ്യരെ നമുക്ക് ഭരതനിൽ കാണാം.ചിലർ നഗരജീവിതവുമായി പെട്ടെന്ന് അലിഞ്ഞുചേരന്നു.നഗരത്തിന്റെ നിയമങ്ങളോട് ഒരിക്കലും പൊരുത്തപ്പെടാനാവാതെ വിഘടിച്ചു മാറി നിൽക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം.ആദ്യത്തെ വിഭാഗത്തിൽ പെടുന്നവരാണ് ഈ നോവലിലെ ചില കഥാപാത്രങ്ങൾ.കമലേഷ് കുമാർ ഗോയൽ,അമ്പി, മധു ചതുർവേദി തുടങ്ങിയ കഥാപാത്രങ്ങൾ ഉദാഹരണമാണ്.ഭരതൻ,കിഷൻ ലാൽ,യാഗേശ്വർ പ്രസാദ് തുടങ്ങിയവർ രണ്ടാമത്തെ വിഭാഗത്തിൽ പെടും. മധു ചതുർവേദി ഗ്രാമത്തിൽ വളർന്ന പെൺകുട്ടിയാണ്.ഐ.ഐ.ടി.യിൽ ഗ്രാഫിക് ഡിസൈനറുടെ ജോലി കിട്ടി വന്നവളാണവൾ.അവളുടെ ഗ്രാമീണസ്വത്വം ക്രമേണ അവൾക്ക് നഷ്ടമാവുന്നു.കമ്പ്യൂട്ടറുമായുള്ള നിരന്തര സഹവാസം അവളെ അടിമുടി മാറ്റിക്കളഞ്ഞു.ഒരിക്കൽ പ്രിയങ്കരമായിരുന്നതിനെയെല്ലാം വെറുക്കാൻ അവൾ പഠിച്ചു.പുറമേ സൗമ്യതയും ശാലീനതയും വാരിപ്പുതച്ച് ,ഉള്ളിൽ മുറിവേറ്റ മൃഗത്തെ ചങ്ങലയ്ക്കിട്ട് അവർ ജീവിച്ചു.അധികാരത്തെയും നിയമത്തെയും തന്റെ വരുതിയിൽ നിർത്താൻ അവർക്ക് കഴിയുന്നു. കമലേഷ് കുമാർ ഗോയൽ ആഗ്രയിൽനിന്ന് വന്ന ആളാണ്.മനുഷ്യത്ത്വം പൂർണ്ണമായും നഷ്ടമാകാത്ത ആഗ്ര യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ തേടിയാണ് അയാൾ ഐ.ഐ.ടി.യിലെത്തുന്നത്.ഭരതനുമായുള്ള അയാളുടെ ആദ്യത്തെ കൂടിക്കാഴ്ച്ച അയാളിൽ ശേഷിക്കുന്ന മനുഷ്യത്വത്തെ കാട്ടിത്തരുന്നു.എന്നാൽ നോവലിന്റെ അവസാനം നാം കാണുന്ന കമലേഷ് കുമാർ ഗോയൽ തികച്ചും മറ്റൊരാളാണ്.നാഗരികതയുടെ നിയമങ്ങൾക്ക് അയാൾ കീഴ്പ്പെട്ടു എന്നുമാത്രമല്ല അയാൾ അതിന്റെ ഭാഗംതന്നെയായി മാറിക്കഴിഞ്ഞു എന്ന് ബോധ്യമാകുന്നു.തികച്ചും ദുർബലനായി എത്തുകയും സ്വന്തം അനുജന്റെ മരണത്തിന് സാക്ഷിയാകേണ്ടിയുംവന്ന അയാൾ പിന്നീട് അധികാരത്തിന്റെയും നിയമത്തിന്റെയും ഭാഗമാകുന്നു.ഈ പരിണാമം സ്വാഭാവികം തന്നെയാണ്.അമ്പിയെപ്പോലെ അയാളും പെട്ടെന്ന് പരുവപ്പെടുന്ന ,നാഗരികതയ്ക്ക് സ്വീകാര്യനായ മനുഷ്യനാണ്.ഭരതന്റെ എതിർസ്ഥാനത്ത് നിർത്തി പരിശോധിക്കാവുന്ന കഥാപാത്രമാണ് അമ്പി.അയാൾ ഗ്രാമവാസിയായിരുന്നു.ജീവനോപാധി തേടിയാണ് അയാൾ ഇവിടെ എത്തുന്നത്.ഐ.ഐ.ടി.ക്കുവേണ്ടി അക്വയർചെയ്ത സ്ഥലത്ത് ഒരു ബുൽഡോസറുമായി അയാൾ വന്നു.ഐ.ഐ.ടി.യാഥാർത്ഥ്യമാകുന്നതോടെ അയാൾ ഡ്രൈവറുടെ ജോലി ഉപേക്ഷിക്കുന്നു.ഐ.ഐ.ടി.ക്ക് മുന്നിൽ ഒരു മാടക്കടകെട്ടി അയാൾ ജീവിതത്തിന്റെ വഴി തിരിച്ചുവിട്ടു.ക്രമേണ അമ്പി ഐ.ഐ.ടി.യുടെ അവിഭാജ്യഘടകമാകുന്നു.നോവലിന്റെ അവസാനം ന്യായാധിപക്കസേരയിൽ നാം അമ്പിയെ കാണുന്നു.അമ്പിയുടെ പരിണാമം ഭരതനെപ്പോലെയുള്ളവർക്ക് ഒരു പാഠമാണ്.സാഹചര്യങ്ങളോട് വളരെ പെട്ടെന്ന് പൊരുത്തപ്പെടാനും പൊതുബോധത്തിന്റെ ഒഴുക്കിനൊപ്പം നീങ്ങാനും കഴിയുന്നതുകൊണ്ടാണ് അമ്പിക്ക് ഈ നേട്ടങ്ങളെല്ലാം കൈവരിക്കാനാകുന്നത്.ഇതിന്റെ മറുപുറത്താണ് ഭരതൻ നിൽക്കുന്നത്.

ഭരതൻ എന്ന വാക്ക് ഒരു സസ്ക്കാരത്തെ പ്രധിനിധാനം ചെയ്യുകയാണ്.ഭാരതവർഷം എന്ന വാക്കിൽ ധ്വനിപ്പിക്കപ്പെടുന്ന രാജാവ് ഭരതനാണല്ലോ.ഭാരതത്തിന്റെ ഗ്രാമീണ/കാർഷിക സംസ്കാരത്തെ ആ പദം പ്രതിനിധാനം ചെയ്യുന്നുണ്ട്.ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവന്ന രാജാവിന്റെ കഥയും പരാമർശവിഷയമാകുന്നുണ്ട്.ആ സംസ്കാരത്തിന് ഇന്ന് എന്തു സംഭവിച്ചു എന്ന അന്വേഷണം ഈ നോവലിന്റെ ആഖ്യാനസ്വരത്തെ നിർണ്ണയിക്കുന്നു.നോവലിൽ ഒരിടത്ത് ഇങ്ങനെ വായിക്കാം:
“ഇതു ഒരു മരുഭൂമിയാകുന്നു.ആദിയിൽ ഈ ഭൂഭാഗങ്ങൽ മരുപ്രദേശങ്ങളായിരുന്നു.ഗംഗാസമതലങ്ങൾ എന്ന് ഇപ്പോൾ വാഴ്ത്തപ്പെടുന്ന ഈ മരുഭൂമിയിലേക്ക് ഭഗീരഥൻ ആകാശഗംഗയെ ഇറക്കിക്കൊണ്ടുവന്നു.ഗംഗ അകലെയാകുന്നു.ഐ.ഐ.ടിയിൽ നിന്നും ദൂരെ റെയില്വേ ലൈനിന്റെയും ഗ്രാന്റ് ട്രങ്ക് റോഡിന്റെയും അപ്പുറത്ത് കരിമ്പ് പാടങ്ങളുടെ പച്ചപ്പരപ്പിന്റെ വിദൂരമായ അതിരുകളിൽ അവൾ കാനൽ തുള്ളുന്നു”
ഗംഗയും പച്ചപ്പും വിദൂരമായ ഒരു സംസ്കാരത്തിന്റെ മുനമ്പിൽ നാം എത്തിച്ചേർന്നിരിക്കുന്നു. ഗ്രാമീണതയ്ക്കുമേൽ അധീശസംസ്ക്കാരം നേടുന്ന ആധിപത്യത്തിന്റെ കഥയാണ് അത്. ആധുനികതയ്ക്ക് പറയാനുള്ളത് അതാണ്.ആധുനികതയുടെ കാലത്ത് രൂപപ്പെട്ട നഗരങ്ങൾ മനുഷ്യനെ ഏതർഥത്തിൽ മാറ്റിമറിച്ചു എന്നതിന്റെ തെളിവുകളാണ് ‘ഭരത’നിൽ കോവിലൻ നിരത്തുന്നത്.അധികാരമാണ് അതിന്റെ കേന്ദ്രസ്ഥാനം.ബ്യൂറോക്രസി അധികാരത്തിന്റെ നടത്തിപ്പ് കുറ്റമറ്റതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.ജിഡീഷ്യറിയും സിവിൽ-മിലിട്ടറി സർവീസുകളും പിന്നിലുണ്ട്.വിദ്യാഭ്യാസം,ശാസ്ത്രം,ടെക്നോളജി തുടങ്ങിയവ ഇതിൽ പങ്കുചേരുന്നു.’ഭരതനി’ലൂടെ കോവിലൻ പറയാൻ ശ്രമിക്കുന്നത് ഈ ഘടകങ്ങളുടെ കൂട്ടായ്മയിലൂടെ രൂപപ്പെടുന്ന അധികാരത്തിന്റെ നൃശംസതയാണ് .മനസ്സും ഹൃദയവും പറയുന്ന .യുക്തി നാഗരികതയ്ക്ക് മനസ്സിലാകണമെന്നില്ല.നഗരത്തിന് അതിന്റേതായ നിയമങ്ങളുണ്ട്.അതുകൊണ്ടാണ് ഭരതന്റെ നിഷ്ക്കളങ്കതയും നിസ്സഹായതയും പരിഗണിക്കപ്പെടാതെ പോകുന്നത്.നാഗരികജീവിതം മനുഷ്യനെ യന്ത്രസമാനരാക്കുന്നു. കോവിലൻ തനതായ കാഴ്ചപ്പാടിൽനിന്നുകൊണ്ട് ഈ വിഷയം അവതരിപ്പിക്കുകയാണ്.നഗരത്തിന്റെ അടഞ്ഞഘടനയ്ക്കകത്തു പെട്ടുപോകുന്ന മനുഷ്യന്റെ ദുരന്തമാണത്.ധനം,അധികാരം,നിയമം,സൈന്യം-തുടങ്ങിയ  ഘടകങ്ങളാണ് നഗരത്തിന്റെ നിലനിൽപ്പിനെ നിർണ്ണയിക്കുന്നത്.അതിനാൽ ഈ ഘടനയെ സംരക്ഷിക്കേണ്ടത് നാഗരികതയുടെ ആവശ്യമാണ്.നഗരത്തിൽ വന്നുചേരുന്നവർ എത്രവേഗം അതിന് വിധേയരാകുന്നുവോ,അവർ സുരക്ഷിതരാണ്.എന്നാൽ ഭരതനെപ്പോലെ ചിലർക്ക് അതിന് കഴിയുന്നില്ല.നാഗരികതയുടെ കണ്ണിൽ അവർ കുറ്റവാളികളാണ്.അറിഞ്ഞുകൊണ്ട് ആരും കുറ്റം ചെയ്യുന്നില്ല.പക്ഷേ ചിലരുടെ നിഷ്കളങ്കമായ പ്രവൃത്തികൾ അവരെ കിറ്റവാളികളാക്കുന്നു.ഭരതൻ അങ്ങനെ കുറ്റവാളിയായ ആളാണ്.താൻ ചെയ്ത കുറ്റമെന്തെന്ന് അയാൾക്ക് അറിയില്ല. അതയാൾ അന്വേഷണോദ്യോഗസ്ഥരോട് പറയുന്നുണ്ട്.കൊല്ലപ്പെട്ട കിഷൻ ലാലും യോഗേശ്വർ പ്രസാദും കുറ്റമൊന്നും ചെയ്യുന്നില്ല.എന്നാൽ നഗരത്തിന്റെ നിയമങ്ങൾക്ക് അവരെ സഹിക്കാൻ കഴിയുന്നുല്ല.അവർ വധിക്കപ്പെടുന്നു. അതിന്റെ കുറ്റം ഭരതനിൽ വന്നുചേരുന്നു.
ആളൊഴിഞ്ഞുപോയ ഗ്രാമങ്ങൾ ഇടിച്ചുനിരത്തി,വയലുകൾ നികത്തി ഐ.ഐ.ടി.സ്ഥാപിച്ചപ്പോൾ അവിടേക്ക് പലരും ഒഴികിയെത്തി.ഭൗതികമായ ആ എടുപ്പുകൾക്കകത്ത് ശരീരം മാത്രമുള്ള മനുഷ്യർ വിങ്ങി.സാങ്കേതികവിദ്യയുടെ വിർച്വൽ യാഥാർത്ഥ്യത്തിനകത്ത് അവർ സുരക്ഷിതരായി ജീവിച്ചു.മനുഷ്യത്ത്വത്തെ കീഴടക്കുന്ന യന്ത്രങ്ങളെക്കുറിച്ചുള്ള ഭീതിയിൽ നിന്ന് കോവിലൻ രൂപപ്പെടുത്തുന്ന പ്രമേയം ആത്യന്തികമായി നാഗരിക വിചാരണയുടെ സ്വരം സ്വീകരിക്കുകയാണ്. ഐ.ഐ.ടി.ചില ഘടനകളുടെ സൂചകമായാണ് നോവലിൽ വരുന്നത്. പ്രധാനമായും അത് നഗരവൽകൃതജീവിതഘടനയുടെസൂചകമാണ്.പുറത്തേക്ക്തുറസ്സുകളൊന്നുമില്ലാത്തതാണത്.പുറം ലോകത്തിന് തികച്ചും അപരിചിതമാണത്.ഐ.ഐ.ടി.യിൽ ആദ്യമായെത്തുന്ന കിഷൻലാലിന് അവിടെനിന്നും കിട്ടുന്ന അനുഭവം അതാണ് വ്യക്തമാക്കുന്നത്. ഐ.ഐ.ടി എന്ന സ്ഥാപനവും അവിടുത്തെ മനുഷ്യരും അയാൾക്ക് നൽകുന്നത് ഭീതിയും നിസ്സഹായതയുമാണ്.ഗ്രാമത്തിൽനിന്ന് ഏതോ ചുഴലിയിൽപ്പെട്ട് പാറിവന്ന ഒരു പാഴ്വസ്തുപോലെയാണ് അയാൾ ഐ.ഐ.ടി.യിലെത്തുന്നത്.അതയാളുടെ വിധി നിർണ്ണയിക്കുന്നു.
നഗര-ഗ്രാമ സംഘർഷമാണ് ‘ഭരത’നിലെ  പ്രമേയഘടനയെ ഭദ്രമാക്കി നിർത്തുന്നത്.രണ്ടുതരം സംസകാരങ്ങളുടെ സംഘർഷമാണവിടെയുള്ളത്.പഴയതെല്ലാം തച്ചുടയ്ക്കാനും പുതിയ ലോകത്തിനായി പ്രയത്നിക്കാനും ആഹ്വാനം ചെയ്ത ആധിനികത മാനുഷികതയ്ക്ക് വരുത്തിയ ചേതമെന്തെന്ന് ഈ നോവൽ അന്വേഷിക്കുന്നു. അന്ധർ കൊമ്പോ തുമ്പിയോ തൊട്ടുനോക്കി ഗ്രാമീണതയുടെ ഭാവി പ്രവചിച്ചാലും ആ കൊമ്പനാനയുടെ വാലിലെ രോമംകൊണ്ട് ഒരു മോതിരം സ്വന്തമാക്കൻ ആഗ്രഹിച്ച ആറ്റൂരിന്റെ പക്ഷത്താണ് കോവിലനിലെ ഗ്രാമീണനും നിൽക്കുന്നത്.ഭരതൻ ആ ഗ്രാമീണന്റെ തനിപ്പകർപ്പാണ്.അയാൾക്ക് പരിണാമമില്ല. യാഗേശ്വർ പ്രസാദിന്റെ ഗാരേജിൽ കെട്ടിയിടപ്പെട്ട ആടിന്റെ അവസ്ഥയിലാണ് ഭരതനും.
“ഷട്ടർ  പൊക്കുമ്പോഴും ഷട്ടർ താഴ്ത്തുമ്പോഴും ആട് ഭയപ്പെടുന്നു.”
“കട്ടിൽക്കാലിൽ കെട്ടിയ കയറിൽ വലിഞ്ഞ് ഗാരേജിൽനിന്നു പുറത്തുകടക്കാൻ ആട് തത്രപ്പെടുന്നുണ്ടായിരുന്നു”
“ഷട്ടർ തഴ്ത്തിയപ്പോൾ ആട് വീണ്ടും കരഞ്ഞു.ഉരുക്കിനോടും ഉരുക്കിന്റെ കടുത്ത ശബ്ദത്തോടും ആട് ഇതേവരെ ഇണങ്ങിയിട്ടില്ല.ഇതേവരെ ആടിന് ഉരുക്കിൽനിന്ന് ഇലയും വെള്ളവും ലഭിച്ചിട്ടില്ല.”
ഈ വിവരണം സമാന്തരമായി ഭരതനിലേക്കും നീളുന്നതണ്.നാഗരികസംസ്കാരത്തിന് ഭരതൻ ഒരിണങ്ങാത്ത കണ്ണിയാണ്.അതുകൊണ്ടുതന്നെ അയാൾ ഇല്ലാതാകണം.വിചാരണയ്ക്കിടയിൽ ഭരതന് തന്റെ പൂർവകാലം ഓർമ്മിച്ചെടുക്കാൻ കോടതി അനുവദിക്കുന്നുണ്ട്.കോടതിയുടെ പരിഹാസം ഏറ്റുവാങ്ങാനേ അത് സഹായിക്കുന്നുള്ളൂ.മാടായിൽ ഗോവിന്ദൻ ഭരതൻ കോളാമ്പി ഭരതനാണെന്ന വെളിപ്പെടുത്തൽ ഇതു സ്പഷ്ടമാക്കുന്നു.
“കോളാമ്പി എന്നാൽ കമ്മേഡ്.കമ്മേഡിന്റെ സ്ഥാനത്ത് കേരളീയർ ഉപയോഗിക്കുന്ന സർവസാധാരണമായ ഒരു ഉപകരണമാകുന്നു കോളാമ്പി.കാറിത്തുപ്പാനും മുറിക്കിത്തുപ്പാനും രാത്രികാലങ്ങളിൽ മൂത്രമൊഴിക്കാനും ചിലപ്പോൾ വിസർജനത്തിനും കോളാമ്പി ഉപയോഗിക്കുന്നു.കോളാമ്പിപ്പൂപോലും കേരളത്തിലുണ്ട്.പ്രതി,മാടായിൽ ഗോവിന്ദൻ ഭരതൻ അല്ല,കോളാമ്പി ഭരതൻ ആകുന്നു”
കോടതിയിൽ പൊട്ടിച്ചിരി സൃഷ്ടിക്കുന്ന ഈ രംഗം ഭരതനെ അന്ത്യവിധിക്ക് മുൻപുതന്നെ മാനസികമായി കൊല്ലുകയാണ്.ഐ.ഐ.ടി.യുടെ മുന്നിൽ ആദ്യമായി ബസ്സിറങ്ങുന്ന കിഷൻ ലാലിന്റെ അനുഭവവും സമാനമാണ്.അയാൾ അവിടെ എത്താൻ പാടില്ലാത്ത ആളാണെന്ന ഭാവമാണ് അവിടെ അയാൾ കണ്ടുമുട്ടുന്ന ഓരോരുത്തരിലുമുള്ളത്.അതുകൊണ്ട് അയാൾ ഇല്ലാതാകണം.അങ്ങനെ നാഗരികതയുടെ സ്വാഭാവികമായ നൃശംസത നടപ്പിലാവുന്നു.ഭരതനിലെ തീവ്രമായ അനുഭവം ഇതുതന്നെയാണ്.

No comments:

Post a Comment