Wednesday 29 August 2012

കവിതയിലെ നേര്


വെയിൽ പൂക്കുമ്പോൾ മരങ്ങളും ചെടികളും ആർപ്പിടും.വരാനിരിക്കുന്ന കെടുതികളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ പൂവിടലും.ഓർമ്മകളെയും താക്കീതുകളെയും വെയിൽച്ചൂടിൽ ഉരുക്കിയെടുത്ത് കാണിക്കാനുള്ള കൈവിരുത് പ്രകൃതിക്കുണ്ട്.എഴുത്തിന്റെ വഴക്കത്തിലും ഈകരവിരുത് കാണാം. പൊള്ളുന്ന കാലത്തെ പൂവിട്ടുകാണിക്കുകയാണ് കവിതയും.                       
          “എത്ര വെള്ളം കോരിയിട്ടും
          ആനന്ദൻ വന്നില്ല”(കൽപ്പറ്റ നാരായണൻ.)
ഈ ഹ്രസ്വകവിതയിൽ നൂറ്റാണ്ടുകളുടെ ഏറ്റുപറയലുണ്ട്.കുറ്റസമ്മതമോ നിസ്സഹായതയോ കുടിയിരിക്കുന്നുണ്ട്.സമൂഹത്തിലെ വിറകുവെട്ടികളും വെള്ളംകോരികളുമായ എഴുത്തുകാർക്ക് പോയവിപ്ലവകാലത്തിന്റെ കണക്കെടുക്കാതെയും വയ്യ.എന്താണ് എഴുത്തിൽ സംഭവിക്കുന്നത്?
ആശാനിൽനിന്ന് മുന്നോട്ട് നോക്കാം.അതൊരു നല്ല തുടക്കമാണ്.മറവി അത്രയൊന്നും പഴകിയിട്ടില്ലാത്ത കാലത്തിൽ നിന്ന് നോക്കാൻ എളുപ്പമുണ്ട്.ആശന്റെ ഭാവനയിൽ നടന്ന നാടകമാണ് ചണ്ഡാലഭിക്ഷുകി.പൊരിവെയിലിൽ നടക്കുന്ന നാടകം.ജാതിയിൽ താണവളുടെ ഔദാര്യത്തിന്റെ മുഹൂർത്തമാണത്.ജാതിയിൽ ഉയർന്നവന്റെ മഹത്വത്തിന്റെ നിമിഷമായി സാഹിത്യചരിത്രംവായിക്കുമെങ്കിലും.വാകമരവും വെയിലും കിണറും പശ്ചാത്തലമാകുന്നപ്രകൃതിയിലെ നാടകരംഗമാണത്.  അതാണ് യാഥാർഥ്യം. ഭിക്ഷുവും ചണ്ഡാലയുവതിയുംആശാന്റെ ഭാവനയിൽ രൂപപ്പെട്ട കഥാപാത്രങ്ങളും.ഭദ്രനാണ് ഭിക്ഷു..അയാൾക്ക്  ചണ്ഡാലയുവതിയോട് ദാഹജലത്തിനായി അർഥിക്കേണ്ടിവരുന്നു.അതിനു കാരണം നിലനിൽക്കുന്ന വ്യവസ്ഥിതിതന്നെ.വെയിലാണ് വില്ലൻ.ചരിത്രത്തിന്റെ നൃശംസതയുടെ വെയിലാണത്.പക്ഷികളുടെ നാവടക്കിക്കളയുന്ന ആ വെയിൽതന്നെയാണ് വാകമരത്തെ പൂവിടുവിക്കുന്നതും.ചണ്ഡാലയുവതിയുടെ മറുപടിയിൽ വ്യവസ്ഥിതിയുടെ നിരർഥകതയോടുള്ള തെളിഞ്ഞ പരിഹാസമില്ലേ?ഭിക്ഷു ശുദ്ധരിൽ ശുദ്ധനല്ലെന്ന കാര്യം വേറെ.വെയിൽക്കാലങ്ങളിൽ മാത്രം ദളിതനെ ചേർത്തുപിടിക്കുന്നത് ചരിത്രം. അധിനിവേശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും യുദ്ധത്തിന്റെയും ദുരിതസന്ധികളിൽ ഈ ചേർത്തുപിടിക്കൽന്നാം കണ്ടു.പിന്നീട് കഥമാറുന്നു.
ആനന്ദഭിക്ഷുവിൽ മനുഷ്യത്വംകണ്ട ചണ്ഡാലയുവതി ആകാലടികളെ പിന്തുടർന്നു.ആനാടകം അവിടെ തീരുന്നു.ജീവിതം/ചരിത്രം തുടരുകതന്നെ.ജീവിതത്തിലെ ചണ്ഡാലയുവതി കിണറ്റുകരയിൽത്തന്നെ നിൽപ്പാണ്.ആ വെയിൽ ഇന്നും ജനകോടികളെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുന്നു.നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും,കിണറ്റിലെ വെള്ളം മുഴുവനും കോരിയിട്ടും ആനന്ദന്മാർ വരുന്നില്ല.
പ്രത്യയശാസ്ത്രങ്ങൾ ഏട്ടിലെ പുലികൾ മാത്രമോ?കവിത പൂവിട്ടുകാണിക്കന്ന കനൽക്കാലം തിരിച്ചറിയാതെ പോവുകയാണോ?
“ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങൾതൻ പിന്മുറക്കാർ” എന്ന കവിച്ചൊല്ല് കാതിൽ മുഴങ്ങുന്നില്ലേ?ഏതു പിന്മുറക്കാർ എന്ന ചോദ്യം ബാക്കിയാകുന്നു.പ്രത്യയശാസ്ത്രങ്ങൾ പ്രായോഗികതലത്തിൽ പരാജയപ്പെടുന്നതിന്റെ കദനകഥകൾക്ക് തീരെ പഞ്ഞമില്ല.തുരുമ്പിച്ച യന്ത്രങ്ങൾ പുതുക്കിയെടുത്ത് പ്രവർത്തനസജ്ജമാക്കുവാൻ കാലമായില്ലേ?
എഴുത്തിലെ ആശയങ്ങൾ മതബോധത്തിലെ ദൈവങ്ങളെപ്പോലെയാണ്.ജീവിതത്തിന്റെ പരുക്കൻ മണ്ണിൽ കാലുറയ്ക്കാത്തവരാണവർ.പകൽ വെളിച്ചത്തിൽ അവർ നടക്കുന്നില്ല.പ്രത്യയശാസ്ത്രത്തിന്റെ യുക്തിയാണതിൽ പ്രവർത്തിക്കുന്നത്.ബോധത്തെ തലകീഴായി പിടിക്കുമ്പോൾ തെളിഞ്ഞുവരുന്ന യുക്തിയാണത്.ബോധം മറയുമ്പോൾ പതുക്കെ തെളിയുന്ന സ്വപ്നം.സ്വപ്നങ്ങൾ ജീവിതത്തിന്റെ വിർച്വൽ പതിപ്പാണ്.അതിനെ എഡിറ്റുചെയ്യാനും വസ്തുവൽക്കരിക്കാനും നാം നടത്തുന്ന ശ്രമങ്ങൾ ഫലംകാണുമോ!

No comments:

Post a Comment